Against HighTreatment rates in Hospitals

2018-09-09 1

കൊള്ളലാഭം കൊയ്യുന്ന ആശുപത്രികൾക്കു കടിഞ്ഞാൺ വീഴും
രോഗികളുടെ അവകാശസംരക്ഷണം പ്രാബല്യത്തില്‍


രോഗികളുടെ അവകാശസംരക്ഷണം പ്രാബല്യത്തിലാകുന്നതോടെ കൊള്ളലാഭം കൊയ്യുന്ന ആശുപത്രികൾക്കു കടിഞ്ഞാൺ വീഴും.പത്രികയുടെ കരടിലെ 11-ാം വ്യവസ്ഥയനുസരിച്ചു മരുന്നു വാങ്ങാനും പരിശോധന നടത്താനും രോഗിക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം. ആശുപത്രികൾക്കുപുറമേ കൊള്ളലാഭം കൊയ്യുന്ന ഫാർമസികൾ, ലാബുകൾ എന്നിവയെക്കൂടി നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു വ്യവസ്ഥ ഉൾപ്പെടുത്തിയത്.വ്യവസ്ഥയനുസരിച്ചു ഡോക്ടർമാർക്കോ ആശുപത്രിയധികൃതർക്കോ ഫാർമസികളെയും ലാബുകളെയും ശുപാർശ ചെയ്യാനോ മരുന്നും പരിശോധനയും സ്വീകരിക്കണമെന്നു നിർബന്ധിക്കാനോ ആകില്ല. ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ അംഗീകാരമുള്ള ഏതു ലാബിൽ വേണമെങ്കിലും രോഗിക്ക്‌ പരിശോധന നടത്താം. ഇക്കാര്യം രോഗിയെയും ബന്ധുക്കളെയും അറിയിക്കേണ്ടത്‌ ഡോക്ടറുടെയും ആശുപത്രിയധികൃതരുടെയും ഉത്തരവാദിത്വമാണ്.
കഴിഞ്ഞദിവസമാണ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ രോഗികളുടെ അവകാശപത്രികയുടെ കരട് പുറത്തിറക്കിയത്.
ആശുപത്രികളിൽ സിറിഞ്ചും ഗ്ലൗസും മുതൽ ജീവൻരക്ഷാ ഉപകരണങ്ങൾക്കുവരെ അമിതവില ഈടാക്കുന്നെന്നു ദേശീയ ഔഷധ വിലനിർണയ സമിതിയുടെ (എൻ.പി.പി.എ.) പഠനത്തിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ വില്പനയിലൂടെ കമ്പനികളും വിതരണക്കാരും ആശുപത്രികളും 40 മുതൽ 600 ശതമാനം വരെയാണു ലാഭം ഈടാക്കുന്നത്.ചികിത്സയിൽ തൃപ്തനല്ലെങ്കിൽ ബദൽമാർഗം തേടാനും രോഗിക്ക് അവകാശമുണ്ട്. ഈ ഘട്ടത്തിൽ രോഗി ആവശ്യപ്പെടുന്ന ചികിത്സാരേഖകളും പരിശോധനാ റിപ്പോർട്ടുകളും അധികൃതർ കൈമാറണം. രോഗിയെ മറ്റാശുപത്രിയിലേക്കു റഫർ ചെയ്യുകയാണെങ്കിൽ കാര്യകാരണങ്ങൾ രോഗിയെ നിർബന്ധമായും ബോധ്യപ്പെടുത്തിയിരിക്കണം.